2009, നവംബർ 12, വ്യാഴാഴ്‌ച

ഏതു ഗുജറാത്ത് മോഡല്‍?

അധാര്‍മികവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ സമ്പന്നനായവനെ മാതൃകയാക്കാന്‍ പറയുന്നതിന്റെ വൃത്തികേടുണ്ട് വികസനകാര്യത്തിലെ ഗുജറാത്ത് മാതൃകയെ പ്രകീര്‍ത്തിക്കുന്നതിന്. ഗുജറാത്തില്‍ വികസന അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, വംശവിദ്വേഷംവച്ചുള്ള കൂട്ടക്കൊലയും വര്‍ഗീയവിഷം അധികാരസ്ഥാനങ്ങളില്‍ ആധിപത്യം നേടിയതിന്റെ ഫലമായുള്ള ആഭിചാരങ്ങളും വേണ്ടതിലേറെ അരങ്ങേറിയിട്ടുമുണ്ട്. നരേന്ദ്രമോഡിയുടെ ഭീകരമുഖത്തെ പരസ്യമായി ന്യായീകരിക്കാന്‍ തലശേരിയില്‍ ബോംബും വാളുമായി ആളെക്കൊല്ലാന്‍ നടക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍വരെ നാണിക്കും. ഒറീസയില്‍ ബിജെപിയുടെ നുകത്തില്‍നിന്ന് പുറത്തുകടന്ന് മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായ ബിജു ജനതാദളിനെ ആക്ഷേപിക്കുന്നവരും മോഡിയുടെ വികസനമാതൃകയെ പ്രകീര്‍ത്തിക്കുന്നവരും തമ്മില്‍ വലിയ വ്യത്യാസമില്ല. കൂറ്റന്‍ കെട്ടിടങ്ങളുയരുന്നതും ഏതാനും ഫാക്ടറികളുണ്ടാകുന്നതുമാണ് വികസനം എന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. നാടിന്റെ വികസനം അന്നാട്ടിലെ സാധാരണമനുഷ്യരുടെ ജീവിതം എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട് എന്നുനോക്കിയാണ് വിലയിരുത്തേണ്ടത്. കേരളത്തില്‍ ഒരു വന്‍കിട കമ്പനി വന്ന് കുറെ ബിഹാര്‍ തൊഴിലാളികളെവച്ച് ഫാക്ടറി കെട്ടി, അവിടെ നാട്ടുകാര്‍ക്കൊന്നും തൊഴില്‍ കൊടുക്കാതെ ഉല്‍പ്പാദനം നടത്തിയാല്‍ മുതലാളിക്ക് ലാഭമുണ്ടാകും. ഈ നാടിനും ഇവിടത്തെ ജനങ്ങള്‍ക്കും അതുകൊണ്ട് വലിയ കാര്യമൊന്നുമുണ്ടാകാനിടയില്ല. അങ്ങനെ ചെയ്യുന്നതിനെ വികസനമെന്ന് പറയാനുമാകില്ല. നിക്ഷേപം ജനങ്ങളുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്നവിധം ആയിരിക്കുക എന്നതാണ് പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ അളക്കുന്ന സൂചികകളാണ് വികസനത്തിന്റെ ആത്യന്തികമായ മാനദണ്ഡം. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള മുന്നേറ്റമാണ് ഏറെ പ്രധാനം. അത്തരം മാനദണ്ഡമെടുത്ത് അളന്നുനോക്കിയാല്‍ നരേന്ദ്രമോഡിയുടെ മാതൃകയെ തലയ്ക്കു വെളിവുള്ളവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാനാവില്ല. ജനങ്ങള്‍ക്ക് സ്വൈരജീവിതം ഇല്ലെങ്കില്‍ പിന്നെന്തു വികസനം? സമൂഹം വര്‍ഗീയസംഘര്‍ഷങ്ങളില്‍നിന്ന് വിമുക്തമല്ലെങ്കില്‍ എത്ര ഫാക്ടറി വന്നിട്ടെന്ത്? ടാറ്റയെയും ബിര്‍ലയെയും വലിച്ചുകൊണ്ടുവന്നിട്ടെന്ത്? വംശഹത്യയുടെ കേന്ദ്രമായി മാറിയ സംസ്ഥാനമാണ് ഗുജറാത്ത്. ഒരു വിഭാഗം ജനതയെ കൊന്നൊടുക്കിയവര്‍ക്ക് വികസനരാജപ്പട്ടം കൊടുത്താല്‍ അങ്ങനെ കൊടുക്കുന്നവരും കൊലയാളികളും തമ്മില്‍ എന്തു വ്യത്യാസം? വികസനത്തിന്റെ ശാസ്ത്രീയവും സാമൂഹ്യവുമായ മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാല്‍ ഗുജറാത്തല്ല, കേരളമാണ് മാതൃക. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വികസനത്തിന്റെ സുപ്രധാന ഘടകം ഭൂപരിഷ്കരണമാണ്. ഫ്യൂഡല്‍രീതികളെ തകര്‍ത്ത് സാധാരണക്കാരന് ജീവിക്കാനുള്ള അന്തരീക്ഷം ഒരുങ്ങുന്നത് ഭൂപരിഷ്കരണത്തിലൂടെയാണ്. കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കപ്പെട്ട് സാധാരണക്കാരുടെ ജീവിതത്തിന് മുന്നോട്ടു പോവാനുള്ള പരിതഃസ്ഥിതി നിലവിലുണ്ട്; ഗുജറാത്തില്‍ അതില്ല. കേരളത്തില്‍ സെസ് ഉള്‍പ്പെടെ കൊണ്ടുവന്നത് തൊഴിലാളികളുടെ അവകാശങ്ങളെ ഉറപ്പുവരുത്തിയും ഇത്തരം പ്രദേശങ്ങള്‍ റിയല്‍ എസ്റേറ്റ് ബിസിനസുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ്. അത്തരം നിയന്ത്രണങ്ങളൊന്നും ഗുജറാത്തില്‍ ഇല്ല. ഗുജറാത്തും കേരളവും തമ്മില്‍ നിലനില്‍ക്കുന്ന ചില വ്യത്യാസങ്ങള്‍മാത്രം നോക്കാം. കേരളത്തില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 70.90 ശതമാനമാണ്. ഗുജറാത്തില്‍ അത് 64.69 മാത്രം. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കേരളത്തില്‍ 76ഉം ഗുജറാത്തില്‍ 69ഉം ശതമാനമാണ്. പുരുഷന്മാരുടെ സാക്ഷരത യഥാക്രമം 94.20-79.66 ശതമാനമായി വ്യത്യാസപ്പെട്ടു നില്‍ക്കുന്നു. സത്രീകളുടേത് 87.86ഉം 57.80ഉം. കേരളത്തില്‍ പ്രസവത്തിലുള്ള മാതൃമരണം ഒരുലക്ഷത്തില്‍ 110 ആണെങ്കില്‍ ഗുജറാത്തില്‍ 172 ആണ്. ആയിരത്തില്‍ 14 മാത്രമാണ് കേരളത്തിലെ ശിശുമരണനിരക്ക്. ഗുജറാത്തിലേത് 53. ഇതെല്ലാം കഴിഞ്ഞ സെന്‍സസ് പ്രകാരമുള്ള കണക്കുകളാണ്. ഇതാണോ ഗുജറാത്തിന്റെ മഹത്തായ മാതൃക? 2007 സെപ്തംബറില്‍ മാനവവികസന സൂചികകളെ സംബന്ധിച്ച ഇന്ത്യാ ടുഡെ സര്‍വെയില്‍ കേരളത്തിന് ഒന്നാംസ്ഥാനമാണ്. അടിസ്ഥാന സൌകര്യത്തിന്റെ കാര്യത്തില്‍ കേരളം മൂന്നാംസ്ഥാനത്താണെങ്കില്‍ ഗുജറാത്ത് ഒമ്പതാം സ്ഥാനത്തുമാത്രം. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്തും ഗുജറാത്ത് 10-ാം സ്ഥാനത്തും. പ്രാഥമിക ആരോഗ്യത്തില്‍ കേരളം ഒന്നാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തും. ക്രമസമാധാനകാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്തും ഗുജറാത്ത് ആറാം സ്ഥാനത്തും. എന്തിനേറെ ഉപഭോക്തൃമാര്‍ക്കറ്റിന്റെ കാര്യത്തില്‍പ്പോലും കേരളം ഗുജറാത്തിനേക്കാള്‍ മുന്നിലാണ്. ഗുജറാത്ത് സര്‍ക്കാരിന്റെ ഇക്കണോമിക് റിവ്യൂവില്‍ ഗ്രാമീണ പാര്‍പ്പിട സൌകര്യത്തെക്കുറിച്ച് പറയുന്നത്, "ഗ്രാമീണമേഖലയില്‍ താമസിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കും ഗ്രാമീണമേഖലയിലെ കൈത്തൊഴിലുകാര്‍ക്കും ഭൂമിയും വീടുമോ സ്വന്തമായില്ല.'' എന്നാണ്. വൈദ്യുതിവല്‍ക്കരണത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യത്തിലും ഇതേ അവസ്ഥയാണ്. എന്നിട്ടും ഗുജറാത്ത് മാതൃക വേണം പോലും. ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പിനെതിരെ നടക്കുന്ന സിഡി വിവാദത്തിന്റെ രീതിശാസ്ത്രം തന്നെയാണ് 'ഗുജറാത്ത് മാതൃക'യുടെ പരിലാളനത്തിലും കാണാനാവുന്നത്്. ഒരു സംവിധായകന്റെ ചിത്രം വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കുക എന്നാല്‍, അയാള്‍ എടുത്ത എല്ലാ ചിത്രവും സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്നല്ല. ബിഷപ്പിനെ കഥാപാത്രമായി ഏതെങ്കിലും ചിത്രമെടുത്തിട്ടുണ്ടെങ്കില്‍ അത് അയാളുടെ പാട്. ആ ചിത്രം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതല്ല; വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കുന്നതുമല്ല. അത്തരമൊരു വികലമായ ആശയത്തോട് സര്‍ക്കാരോ സിപിഐ എമ്മോ പൊരുത്തപ്പെടുന്നുമില്ല. അന്വേഷണം നടക്കുന്നു, ആക്ഷേപാര്‍ഹമായ ഹ്രസ്വചിത്രങ്ങള്‍ എങ്ങനെ തൃശൂരില്‍ ചില സിഡികളില്‍ വന്നു എന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നു, പ്രഥമദൃഷ്ട്യാ കുറ്റംചെയ്തു എന്നു കണ്ടവര്‍ക്കെതിരെ നടപടിയുമുണ്ടായിരിക്കുന്നു. എന്നിട്ടും അതൊന്നും കാണാതെ കുപ്രചാരണം തുടരുകയാണ്. അതുപോലെതന്നെയാണ് ഗുജറാത്ത് മോഡലും. അത് ചോരയില്‍ കുതിര്‍ന്നതും വികലവുമായ മോഡലാണെന്നത് പകല്‍പോലെ വ്യക്തം. വാര്‍ത്തയില്‍ കയറിക്കൂടാനുള്ള ഒരു വികടവിചാരമാണ് അതിനെ കേരളത്തില്‍ ചര്‍ച്ചയാക്കിയത്. ആ ചര്‍ച്ച മോഡിക്ക് സുഖം കൊടുത്തിട്ടുണ്ടാകും. അതിലപ്പുറം അതില്‍ ഒരുകഥയുമില്ല.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ