2010, മാർച്ച് 20, ശനിയാഴ്‌ച

വേട്ടയുടെ തമ്പുരാക്കന്മാര്

വംശ വേരുകള്ക്കിടയില് നിന്നൊരു
കൂര്ത്ത തല ഇടയ്ക്കുയരാറുണ്ട്

ചെതുമ്പല് പിടിച്ച കണ്ണുകളില്
വഴുവഴുത്ത നോട്ടമാണ്.
ആല്മരത്തണല് ചുറ്റിയത്
ഉറക്കം നടിക്കും

വാട കെട്ടിയ വായ് തുറന്നിടയ്ക്കിടെ
ഇരകളുടെ പിടച്ചിലുകള്
അയവിറക്കും

അര്ദ്ധ നഗ്നനായ ഫക്കീറെന്നു
ചുണ്ട് കോട്ടിച്ചിരിക്കും

ദൈവം
രക്തം കണ്ടൂറിച്ചിരിക്കുന്നവനാണെന്ന്
ഫലകങ്ങളില് കൊത്തി വെക്കും

ഇരകള്
പ്രതിരോധമെന്നു വീമ്പു പറഞ്ഞ്
ചാവേറുകളാകും
കൊല്ലുന്നവന്
ആവനാഴിയില് ഒരായുധം ലാഭം..!

കണ്ണുകളില് നോക്കി
നേരം വെളുപ്പിച്ചിരുന്നവര് നമ്മള്..

നിന്റെ ചന്ദനക്കുറി
ചുണ്ടുകളാല് ഒപ്പിയെടുത്തത്
ഓര്മ്മയില് നിന്നും മായ്ച്ച് കളഞ്ഞൊ.?

ഓര്മ്മകളെ മായ്ക്കുന്ന
ആ മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?

നമ്മുടേതു മാത്രമായിരുന്ന
ഇടവഴിയില്
ഇന്ന് ജിഹാദിയെ പ്രതിരോധിക്കാനായി
ആള്ക്കൂട്ടമുണ്ട്

മതം ചോദിച്ച് പ്രണയം തുടങ്ങാനും
നീ പഠിച്ചു കഴിഞ്ഞു.
ഇനിയും നിന്നെയാരും ജിഹാദിയാക്കില്ല


തോറ്റു പോയ കണക്കുകളെ
വെട്ടിയും തിരുത്തിയും സ്വയം ശപിക്കുന്ന എന്നെ
ഇനിയും എത്ര നാള് കഴിഞ്ഞാണ്
നീ ഇരയായി തിരയുന്നത്?

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ